Monday, October 13, 2008

റോമുളൂസച്ചന്റെ ഡയറി കുറിപ്പുകള്‍ , ചില സംശങ്ങള്‍

റോബിന്‍ തോട്ടുപുറത്തിന്റെ "പുണ്യവതിയെന്ന്‌ ആദ്യം വിളിച്ചതും എഴുതിയതും റോമുളൂസച്ചന്‍... " എന്ന ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങള്‍ ആണ് ഈ പോസ്റ്റിനാധാരം.

********* ************ ************

കഴിഞ്ഞ ആഴ്ച കണ്ടെടുത്തത് എന്ന് പറയുന്ന ഒരു ഡയറിയിലെ കുറിപ്പുകള്‍ ആണ് ഈ ലേഖനത്തിന്റെ ആധാരം. അല്‍‌ഫോന്‍സാമ്മയുടെ അവസാന മൂന്നു വര്‍ഷങ്ങളില്‍ കുമ്പസാരം കേട്ടിരുന്നത് റോമുളൂസച്ചന്‍ ആയിരുന്നു എന്നാണ് ഇത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. പക്ഷേ ഈ ഡയറി കുറിപ്പുകള്‍ ഇപ്പോഴത്തെ ഈ വാഴ്ത്തപ്പെടലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതല്ലേ എന്ന് സ്വാഭാവികമായും സംശയിക്കാം. കാരണം ജീവിച്ചിരുന്നപ്പോള്‍ അല്‍‌ഫോന്‍സാമ്മ ചെയ്ത പുണ്യപ്രവര്‍ത്തിയെ പറ്റി കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാത്ത സഭ തന്നെ പൊക്കി കൊണ്ടുവന്നതല്ലേ ഈ ഡയറി എന്ന് ഏതൊരാളും സംശയിച്ചു പോകും.

റോബിന്‍ തന്നെ പറയുന്നു "കാലം സൃഷ്ടിച്ച ചില കെട്ടുകഥകള്‍ക്ക്‌ വിരാമമിടുകയാണ്‌ ഈ ഡയറിത്താളുകള്‍." എന്ന്. അതുപോലെ "മുത്തോലിയില്‍നിന്നു പൂഞ്ഞാര്‍ ആശ്രമത്തിലേക്കുള്ള യാത്രയില്‍ ഭരണങ്ങാനത്തെത്തിയപ്പോള്‍ റോമുളൂസ്‌ അച്ചന്‍ അവിചാരിതമായി അല്‍ഫോന്‍സാമ്മയുടെ ചരമവാര്‍ത്തയറിഞ്ഞ്‌ സംസ്കാരത്തില്‍ പങ്കെടുത്തുവെന്ന ഇന്നലെകളുടെ സംസാരം അപ്പാടെ തെറ്റായിരുന്നുവെന്ന്‌ ഈ ഡയറി വ്യക്തമാക്കുന്നു." എന്ന വരികളും സംശയം ബലപ്പെടുത്തുന്നു.


ഇനി മറ്റൊരു ഉദാഹരണം
("ആറേഴു പേജുകള്‍ ഉള്‍വിളി എന്നപോലെ ഒറ്റ ഇരുപ്പില്‍ എഴുതിയതാണെന്നും വ്യക്തം". ഇതും റോബിന്‍ പറയുന്നു. ആരുടെ ഉള്‍‌വിളി എന്നത് ചോദ്യം)

2008 ജൂലൈ 29. തിങ്കള്‍: അല്‍ഫോന്‍സാമ്മയുടെ കുമ്പസാരക്കാരനെന്ന നിലയില്‍ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം ഞാന്‍ പാലാവരെ (മുത്തോലി ആശ്രമത്തില്‍നിന്ന്‌) നടന്നു. അവിടെനിന്നും ബസില്‍കയറി അവിടെ (ഭരണങ്ങാനത്ത്‌) സമയത്തുതന്നെ എത്തി.

2008 ജൂലൈ 29 എന്നത് തെറ്റിപ്പോയതാണെന്ന് കരുതാം.. പക്ഷേ 1946-ല്‍ പാലായില്‍ നിന്ന് ഭരണങ്ങാനത്തിന് ബസ് സര്‍‌വീസ് ഉണ്ടായിരുന്നു എന്നത് സത്യമാണോ? എനിക്കറിയില്ല കേട്ടോ. എങ്കിലും സംശയം ഉണ്ട്. (പാലാ വരെ പോലും ബസ് സര്‍‌വീസ് തുടങ്ങിയത് അന്‍പതുകളിലോ അറുപതുകളിലോ ആണെന്നാണ് എനിക്ക് തോന്നുന്നത്.)


ഇനി ഡയറിയില്‍ ഉണ്ടെന്ന് പറയുന്ന കുറെ അത്‌ഭുതങ്ങള്‍ എഴുതിയിരിക്കുന്നു.

1. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ പ്രത്യക്ഷപ്പെട്ട്‌ ഇവള്‍ക്ക്‌ രോഗസൗഖ്യം നല്‍കി.

അങ്ങനെയുള്ള ചാവറ അച്ചനെ ഇതുവരെ എന്തുകൊണ്ട് സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്നില്ല എന്നത് ഒരു ചോദ്യം.

2. പൂണ്ടിക്കുളം സിസ്റ്ററിന്റെ അമ്മ മരിച്ചതായി ദര്‍ശനം ലഭിക്കുകയും അര്‍ധരാത്രി ആ സിസ്റ്ററിനെ വിളിച്ചുണര്‍ത്തി അമ്മയുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ ആണോ കുമ്പസാര കൂട്ടില്‍ വച്ച് അല്‍‌ഫോന്‍സാമ്മ അച്ചനോട് പറഞ്ഞിരുന്നത് ? സ്വപ്ന ദര്‍ശനങ്ങളെ പറ്റി പല കഥകളും കേട്ടിരിക്കുന്നു, ഇത് ഒരു അത്ഭുതമായി കണക്കാക്കാമോ?

3. പൂണ്ടിക്കുളം അച്ചന്റെ മരണവാര്‍ത്ത ആ സമയം തന്നെ ഇവര്‍ മറ്റുള്ളവരോടു പറഞ്ഞു.

ഇതും വേറെ എങ്ങും എഴുതി വച്ചിട്ടില്ലേ? അച്ചന്റെ ഡയറി കുറിപ്പ് തന്നെ വേണ്ടി വന്നോ ഇതറിയാന്‍?

4. ബിഷപ്പിന്റെ (മാര്‍ ജെയിംസ്‌ കാളാശേരി) മലമ്പനി പ്രാര്‍ഥനയിലൂടെ സ്വയം ഏറ്റെടുത്തു.

മലമ്പനി പകരാന്‍ പ്രാര്‍ത്ഥിക്കണമെന്നില്ല. രോഗിയെ ശുശ്രൂഷിക്കുന്ന ആര്‍ക്കും ഇത് പകരാം.

5. ഞാന്‍ കുമ്പസാരിപ്പിക്കാന്‍ ചെല്ലുന്ന വേളയിലൊരിക്കലും പാരവശ്യം ഉണ്ടായിക്കണ്ടിട്ടില്ല.

അല്ലെങ്കിലും കുമ്പസാരിക്കുന്നവന്‍ വലിയ പാപം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിന് അവന്‍ പാരവശ്യം തോന്നണം?

6. കൊച്ചുത്രേസ്യാ പുണ്യവതിയും ചാവറയച്ചനും പ്രത്യക്ഷപ്പെട്ട്‌ നീ വേദന സഹിക്കണമെന്ന്‌ ആവശ്യപ്പെട്ടു

അതും അച്ചന്‍ എങ്ങനെ അറിഞ്ഞു? ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കില്‍ അത് ആര്‍ക്കു വേണമെങ്കലും ഒറ്റയരുപ്പില്‍ എഴുതി തീര്‍ക്കാമല്ലോ.

6. ദീര്‍ഘകാലം കട്ടിലില്‍ കിടന്ന്‌ ശരീരം പൊട്ടുകയും കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തിട്ടും മുറിവുകളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നില്ല. മാസങ്ങളോളം കുളിക്കാന്‍ സാധിക്കാതിരുന്നിട്ടും ശരീരത്തിലും കുപ്പായത്തിലും അഴുക്ക്‌ പറ്റിയിട്ടില്ല.

ഏഷ്യാനെറ്റില്‍ ഈയിടെ പാലക്കാട്ട് ഒരു "കുളിക്കാ സ്വാമിയെ" കാണിച്ചിരുന്നു. 24 വര്‍ഷമായി കുളിച്ചിട്ട് എന്ന് പറയുന്നു. അങ്ങേര്‍ക്കും ദുര്‍ഗന്ധം ഇല്ല എന്ന പേരില്‍ ആള്‍ക്കാര്‍ അയാളെ പൂജിക്കുന്നു. കലികാലം....

7.നാളെ വലിയൊരു പാരവശ്യമുണ്ടാകുമെന്നും ഞാന്‍ ലോകം വിട്ടു പോകുമെന്നും ഇവള്‍ ഭരണങ്ങാനത്തെ വികാരിയച്ചനോട്‌ മരണത്തിന്റെ തലേന്നു പറഞ്ഞിരുന്നു.

മാറാവ്യാധികള്‍ ഉള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം..

8. മാനസികമായി വേദനയനുഭവിച്ചിരുന്ന ഏതാനും നൊവിഷ്യേറ്റുകാരോട്‌ അവര്‍ പറയാതെ തന്നെ അവരുടെ സ്വകാര്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തുകയും ഇവര്‍ക്ക്‌ ഉപദേശം നല്‍കി സഹായിക്കുകയും ചെയ്തു.

ഇതൊക്കെ തന്നെയല്ലേ സന്യാസിനീ സമൂഹം ഇന്നും എന്നും ചെയ്യുന്നത്. ഇതും അച്ചന്‍ അറിഞ്ഞത് ഭയങ്കര അത്‌ഭുതം.

9. താന്‍ മരണത്തിന്‌ ഒരുങ്ങട്ടെയോ എന്ന്‌ കുമ്പസാരക്കാരനായ എന്നോടും മദര്‍ ഉര്‍സുലയോടും മരണത്തിന്‌ ആഴ്ചകള്‍ക്കു മുന്‍പ്‌ അനുവാദം തേടി.

ഒരിക്കല്‍ കൂടി... മാറാവ്യാധികള്‍ ഉള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം..

10. സംസ്കാരത്തിനുശേഷം മഠംചാപ്പലിനു മുകളില്‍ പെട്രോള്‍ മാക്സിന്റേതുപോലെയുള്ള വലിയ പ്രകാശം മൂന്നു മിനിറ്റ്‌ സമയം കാണപ്പെട്ടതായി ഒരു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തി. ദീപത്തിനു മധ്യത്തില്‍ തിരുഹൃദയത്തിനോ വെളുത്ത പ്രാവിനോ സമാനമായ അത്ഭുത കാഴ്ചയും വ്യക്തമായിരുന്നു.

അങ്ങനെ ഒരു പ്രകാശം ഒരു സിസ്റ്ററിന് മാത്രം കാണാന്‍ പറ്റിയെങ്കില്‍ അത് അത്ഭുതം തന്നെ. മറ്റു സിസ്റ്ററ്മാര്‍ ആരും കാണാതിരുന്നത് മറ്റൊരു അത്ഭുതം.

11. മരണത്തിനു പിന്നാലെ ഒരു സിസ്റ്ററിന്‌ അള്‍ഫോന്‍സാമ്മ വ്യക്തമായി പ്രത്യക്ഷപ്പെട്ടു.

ഒരിക്കല്‍ കൂടി ... ഒരു സിസ്റ്ററിന് മാത്രം കാണാന്‍ പറ്റിയെങ്കില്‍ അത് അത്ഭുതം തന്നെ. മറ്റു സിസ്റ്ററ്മാര്‍ ആരും കാണാതിരുന്നത് മറ്റൊരു അത്ഭുതം.

12. കര്‍ക്കിടകത്തിലെ കറുത്തവാവു ദിവസമാണ്‌ അല്‍ഫോന്‍സ മരിച്ചത്‌. സാധാരണ തോരാതെ മഴ പെയ്യേണ്ട ദിവസം. മരണദിവസവും സംസ്കാരത്തിനും തുള്ളി മഴ പെയ്തില്ലെന്നു മാത്രമല്ല ആകാശം പ്രകാശഭരിതമായിരുന്നു........

അന്നും ഇന്നത്തെ പോലത്തെ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരുന്നിരിക്കണം. എല്ലാ കര്‍ക്കിടക വാവിനും മഴ പെയ്യണമെന്നില്ലല്ലോ.

ഇത്രയൊക്കെയേ അല്‍ഫോന്‍‌സാമ്മ ചെയ്തിരുന്നുള്ളു എന്ന് ഈ ലേഖനം വായിച്ചപ്പോഴാണ് മനസ്സിലായത്. ഇത് ഒരു വിശുദ്ധ ആകാനുള്ള യോഗ്യത ആണോ? മുപ്പത്താറ് വയസ്സിനുള്ളില്‍ എന്ത് അത്ഭുതങ്ങള്‍ ആണ് അമ്മ ചെയ്തിരിക്കുന്നത്? മദര്‍ തെരേസയെ പോലെ സമൂഹ സേവനം എന്തെങ്കിലും ചെയ്തിരുന്നോ? പാവങ്ങള്‍ക്ക് രോഗ ശാന്തി നല്‍കിയോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഇതിലും നന്നായി സന്യാസവൃത്തി ചെയ്യുന്ന ഒന്നിലേറെ സിസ്റ്റേഴ്സിനെ എനിക്കറിയാം. ( സന്യാസ സമൂഹത്തിന് അപമാനമായവരേയും അറിയാം.)

ഇനി സന്യാസിനി അല്ലെങ്കില്‍ സന്യാസി ആയാല്‍ മാത്രമേ വിശുദ്ധരാകാന്‍ പറ്റൂ എന്നുണ്ടോ? സഭയിലെ പതിനായിരത്തിലധികം വരുന്ന വിശുദ്ധരില്‍ എത്ര പേര്‍ അല്‍‍മായക്കാര്‍ ഉണ്ട്? അങ്ങനെ വരുമ്പോല്‍ ചാതുര്‍‌വര്‍‍ണ്യം പോലൊന്ന് സഭയിലും ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനോട് ശുപാര്‍ശ ചെയ്യാന്‍ പുരോഹിത വര്‍ഗ്ഗത്തിനേ പറ്റൂ എന്ന ഒരു ലൈന്‍. ആര്‍ക്കറിയാം.
ഇനിയും ഒരുപാട് സംശങ്ങള്‍ ഈ ചടങ്ങിനെ പറ്റി മനസ്സില്‍ ഉണ്ട്. എല്ലാം പറഞ്ഞാല്‍ മറ്റുള്ളവരുടെ മതവികാരം വൃണപ്പെടുത്തുന്നേ എന്ന് മുറവിളി വരും. അതിനാല്‍ എഴുതുന്നില്ല.


ഇനി ഇപ്പോള്‍ അടുത്ത വിശുദ്ധന്‍ "പോട്ട"യിലെ അച്ചനാവും. എത്ര പേരെയാണ് അദ്ദേഹം പ്രാര്‍ത്ഥന കൊണ്ട് സുഖമാക്കുന്നത്. ഉണ്ണിമേരിയെ വരെ 'ശുദ്ധ' ആക്കിയില്ലേ? അതൊരു അത്ഭുതം അല്ലേ? സഭ വേറെ ആണെങ്കിലും തങ്കു ബ്രദറും ആ ഗണത്തില്‍ വരും.

18 comments:

മൃദുല്‍രാജ് said...

റോബിന്‍ തോട്ടുപുറത്തിന്റെ "പുണ്യവതിയെന്ന്‌ ആദ്യം വിളിച്ചതും എഴുതിയതും റോമുളൂസച്ചന്‍... " എന്ന ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങള്‍ ആണ് ഈ പോസ്റ്റിനാധാരം.


********* ************ ************

കഴിഞ്ഞ ആഴ്ച കണ്ടെടുത്തത് എന്ന് പറയുന്ന ഒരു ഡയറിയിലെ കുറിപ്പുകള്‍ ആണ് ഈ ലേഖനത്തിന്റെ ആധാരം. അല്‍‌ഫോന്‍സാമ്മയുടെ അവസാന മൂന്നു വര്‍ഷങ്ങളില്‍ കുമ്പസാരം കേട്ടിരുന്നത് റോമുളൂസച്ചന്‍ ആയിരുന്നു എന്നാണ് ഇത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. പക്ഷേ ഈ ഡയറി കുറിപ്പുകള്‍ ഇപ്പോഴത്തെ ഈ വാഴ്ത്തപ്പെടലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതല്ലേ എന്ന് സ്വാഭാവികമായും സംശയിക്കാം. കാരണം ജീവിച്ചിരുന്നപ്പോള്‍ അല്‍‌ഫോന്‍സാമ്മ ചെയ്ത പുണ്യപ്രവര്‍ത്തിയെ പറ്റി കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാത്ത സഭ തന്നെ പൊക്കി കൊണ്ടുവന്നതല്ലേ ഈ ഡയറി എന്ന് ഏതൊരാളും സംശയിച്ചു പോകും.

പിരിക്കുട്ടി said...

no maaan alphonsamma..
sahanathinte amma thanne....
avar ingane bahumanikkunnunu mathram

ആവനാഴി said...

"ദീര്‍ഘകാലം കട്ടിലില്‍ കിടന്ന്‌ ശരീരം പൊട്ടുകയും കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തിട്ടും മുറിവുകളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നില്ല. മാസങ്ങളോളം കുളിക്കാന്‍ സാധിക്കാതിരുന്നിട്ടും ശരീരത്തിലും കുപ്പായത്തിലും അഴുക്ക്‌ പറ്റിയിട്ടില്ല. "

ഒരു സന്യാസിയെപ്പറ്റി (പുരാണേതിഹാസകാലത്തെ സന്യാസിയല്ല. ഒരു ആധുനിക സന്യാസിയാണിദ്ദേഹം. പേരു ഞാന്‍ ഓര്‍ക്കുന്നില്ല. പണ്ടു ഒരു മലയാള പത്രത്തില്‍ വായിച്ചതാണു.) ഇങ്ങിനെ എഴുതിയത് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മലത്തിനു സുഗന്ധമാണെന്നു.

എന്താ ഇതിനൊക്കെ പറയുക. ശാന്തം, പാപം എന്നു പറഞ്ഞു നിര്‍ത്താം.

PIN said...

പ്രിയ സുഹൃത്തെ അത്ഫോൻസാമ്മ വളരെ സാധാരണജീവിതം നയിച്ച ഒരു വിശുദ്ധയാണ്‌.അതുകൊണ്ട്‌ തന്നെയാണ്‌ അവരുടെ ജീവിതം ആകാലഘട്ടങ്ങളിൽ കൊട്ടിഘോഷിക്കപ്പെടാതിരുന്നത്‌. അവരുടെ അന്ത്യകർമ്മങ്ങൾ പരിശോധിച്ചാൽ അത്‌ വ്യക്തമാകും.വളരെ കുറച്ച്‌ ആളുകൾ മത്രമാണ്‌ അതിൽ പങ്കെടുത്തിരുന്നത്‌. അവരുടെ വിശുദ്ധി പുറംലോകം അറിയുന്നതുതന്നെ സ്കൂൾ കുട്ടികളിൽ നിന്നുമാണ്‌.

വിശുദ്ധ പദവി നൽകൽ കത്തോലിക്കാസഭയുടെ ഒരു ആന്തരിക ബഹുമതിയാണ്‌. അതിന്‌ സഭയുടേതായ അനേകം നടപടികൾ ഉണ്ട്‌.നമ്മുടെ രാജ്യം പലർക്കും ഭരത്‌ രക്തനവും, പത്മഭൂഷണവും നൽകാറില്ലേ, അതു പോലെ സഭയുടെ ചട്ടങ്ങൾ പാലിച്ച്‌ ജീവിതം ഉന്നതനിലയിൽ പൂർത്തീകരിക്കുന്നവർക്ക്‌ നൽകുന്നതാണ്‌ വിശുദ്ധപദവി.

അതിന്‌ സാമൂഹ്യസേവനം മാത്രമല്ല മാനദണ്ഡം. അങ്ങനെ എങ്കിൽ നോബൽ സമ്മാനം നേടുന്ന കത്തോലിക്കരെല്ലാം വിശുദ്ധർ ആകുമായിരുന്നു.അത്മീയമായജീവിതവും പരിഗണിക്കപ്പെടുന്നുണ്ട്‌. വിശുധപദവിക്ക്‌ നിർദ്ദേശിക്കപ്പെടുന്നവരുടെ ജീവിതം പരിശോദിക്കാൻ സഭയ്ക്ക്‌ കോടതിയും വക്കിൽ മാരും ഒക്കെ ഉണ്ട്‌. അതിൽ അവരുടെ ജീവിതം വളരെ വിശദമായി വിശകലനം നടത്തുകയും അനേകം വാദങ്ങളും വിമർശനങ്ങളും നടത്താറുമുണ്ട്‌.വൈദികരോ ബിഷപ്പുമരോ മർപ്പപ്പതന്നെയോ വിചാരിച്ചാൽ മാത്രം ഒരാളെ വിശുദ്ധൻ ആക്കാൻ ആവില്ല.ഇന്ത്യയിൽ നിന്ന് ഇപ്പോൾ ചാവറ അചച്ചനും മദർ തെരേസായും വാഴ്ത്തപ്പെട്ടവരായി പരിഗണിക്കപ്പെട്ടിട്ടുണ്ട്‌. ഒരുപക്ഷേ പിന്നിട്‌ അവരും വിശുദ്ധരായേക്കാം. രോഗശാന്തിപോലുള്ള കര്യങ്ങൾ അത്ഭുതങ്ങൾ ആയി ഇവിടെ പരിഗണിക്കപ്പെടുകയില്ല.വൈദ്യശസ്ത്രത്തിന്‌ അസാധ്യമായ കാര്യങ്ങൾ ആയിരിക്കണം നടന്നിരിക്കുന്നത്‌. അത്‌ ലോകത്തുള്ള അനേകം ഡൊക്ടർമാർ രേഖാമൂലം സാക്ഷ്യപ്പെടുത്തുകയും വേണം. ഉദാഹരണമായി ഒരാൾക്ക്‌ ക്യാൻസർ വരികയും പിന്നിട്‌ പ്രാർത്ഥനയിലൂടെ അത്‌ ഭേദമായെങ്കിൽ പോലും അത്‌ പരിഗണിക്കപ്പെടുകയില്ല. മറിച്ച്‌ ജന്മന അന്ധനായ ഒരാൾക്ക്‌ വർഷങ്ങൾക്ക്‌ ശേഷം കാഴ്ച ലഭിക്കുകയാണെങ്കിൽ അത്‌ പരിഗണിക്കപ്പെട്ടേക്കാം.

ലോകത്ത്‌ കോടിക്കണക്കിന്‌ കത്തോലിക്കർ ഉണ്ടായിട്ടും വളരെ കുറച്ച്‌ വിശുദ്ധരെ ഉണ്ടാകുന്നുള്ളൂ. കാരണം മാനുഷികമായ നൈസർഗീയ സ്വഭാവങ്ങളാണ്‌ പലരും ജീവിതത്തിൽ പ്രകടമാക്കുന്നത്‌. രാണ്ടായിരം വർഷങ്ങൾകൊണ്ടാണ്‌ ഇന്ത്യക്ക്‌ ഒരു വിശുധയെ നേടാൻ ആയത്‌.

വിശുദ്ധ പദവി നൽകുന്നതിനെക്കുറിച്ച്‌ സാധാരണ ജനങ്ങൾക്കിടയിൽ അനേകം തെട്ടിധാരണകൾ ഉണ്ട്‌. സഭ നൽകുന്ന പരമൊന്നത ബഹുമതിമാത്രമാണ്‌ അത്‌. അവരുടെ സമർപ്പിച്ച ജീവിതം അനേകർക്ക്‌ മാതൃകയക്കുന്നതിനുവേണ്ടിയാണ്‌ അത്‌. വിശുദ്ധർ ഒരിക്കലും ആരാധനയ്ക്ക്‌ അർഹരല്ല. അവരെ ബഹുമാനിക്കാം വണങ്ങാം. പല രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും അവരുടെ മഹത്‌വ്യക്തികളെ സ്മാനരീതിയിൽ ആദരിക്കാറുണ്ട്‌.

ഐശ്വര്യറായും സുഷ്മിതസെന്നും ലോകസുന്ദരിപ്പട്ടം നേടിയപ്പോഴും, മദർത്തെരേസായ്ക്ക്‌ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചപ്പോഴും ആരും ഇത്ര വിമർശനം നടത്തിക്കണ്ടില്ല. സാധാരണക്കാരിൽ ഒരുവളായി ജീവിച്ചുമരിച്ച അത്ഫോൻസാമ്മയെ അത്മീയസൗന്ദര്യത്തിന്റെ പേരിൽ ലോകം ആദരിക്കുമ്പോൾ ഭാരതീയരായ നമ്മളും അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്‌....

ഉടുമ്പ് said...

നീ വെറും മ്രുദുലന്‍ അല്ലെടാ, ഒന്നാംതരം തൊലിയന്‍ ആണ്.
ഇന്നലെ മുതല്‍ തുടങ്ങിയതാണല്ലോ നിന്റെ കടി. അല്‍ഫൊണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനു നീയെന്തിനാ കഴക്കുന്നതു?

മൃദുല്‍രാജ് said...

PIN.. അഭിപ്രായത്തിന് നന്ദി.

ഞാന്‍ എഴുതിയതിന് ഒന്നും മറുപടി ആയല്ല കമന്റ് ഇട്ടെതെന്ന് മനസ്സിലായി. ഏതായാലും ഈ ഭാഗം വളരെ ഇഷ്ടമായി.

ഐശ്വര്യറായും സുഷ്മിതസെന്നും ലോകസുന്ദരിപ്പട്ടം നേടിയപ്പോഴും, മദർത്തെരേസായ്ക്ക്‌ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചപ്പോഴും ആരും ഇത്ര വിമർശനം നടത്തിക്കണ്ടില്ല.

നല്ല കമ്പാരിസണ്‍.. നമിച്ചിരിക്കുന്നു.

സാധാരണക്കാരിൽ ഒരുവളായി ജീവിച്ചുമരിച്ച അത്ഫോൻസാമ്മയെ അത്മീയസൗന്ദര്യത്തിന്റെ പേരിൽ ലോകം ആദരിക്കുമ്പോൾ ഭാരതീയരായ നമ്മളും അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്‌....

ഭാരതീയരായ "കത്തോലിക്കര്‍" എന്ന് തിരുത്തി വായിച്ചാല്‍ OK. അല്ലാതെ ഇതില്‍ ആരും അഭിമാനിക്കാനുള്ളതൊന്നും ഞാന്‍ കാണുന്നില്ല. മദര്‍ തെരേസയെ ആദരിച്ചതില്‍ നമുക്കും അഭിമാനിക്കാം. അവര്‍ ചെയ്ത ആതുരസേവനം അത്രക്ക് വിലപ്പെട്ടതായിരുന്നു.

ഒരു സംശയം. രാത്രി കുരിശുവരയുടെ കൂടെ വിശുദ്ധരോടുള്ള പ്രാര്‍ത്ഥന എന്തിനാണാവോ ഉള്‍പ്പെടുത്തുന്നത്? സഭക്ക് പതിനായിരത്തിലധികം വിശുദ്ധന്മാര്‍ ഉണ്ടെന്ന് അറിയില്ല എന്നുണ്ടോ?


പിന്നെ ഉടുമ്പ് എന്ന പ്രയാണം,
നല്ല മറുപടി. ഇതായിരിക്കും അല്‍‌ഫോണ്‍സാമ്മയുടെ ആരാധകരുടെ ഒരു സ്റ്റൈല്‍ അല്ലേ? ..

jinsbond007 said...

പാവം പിടിച്ച അല്‍ഫോണ്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കൂ സുഹൃത്തേ. തെളിവും വാദവും നിരത്തി കോടതിയില്‍ വാദിക്കുന്ന പഴയരീതി ഇപ്പോഴില്ലെന്ന് TOIല്‍ വായിച്ചൊരോര്‍മ്മ.

PIN said...

പ്രിയ സുഹൃത്തെ,

എല്ലാമതത്തിനും ജാതിക്കും ഉപരിയായി നാമെല്ലാം ഇന്ത്യാക്കാരാണ്‌. മറ്റുള്ള മതസ്ഥരൊട്‌ ആദരവ്‌ പ്രകടിപ്പിക്കാൻ നാം തീർച്ചയായും ബാധ്യസ്ഥരുമാണ്‌. ആഴത്തിൽ മനസ്സില്ലാക്കാതെ പുറമെനിന്ന് നോക്കുമ്പോൾ ഒരൊരുത്തർക്കും മറ്റുള്ളവരുടെ വിശ്വാസത്തിൽ അനേകം പോരായ്മകളും തെറ്റുകളും കാണ്ടേക്കാം.


സുഹൃത്ത്‌ പറഞ്ഞതുപോലെ ഭാരതിയ കത്തോലിക്കൻ എന്നതിലുപരിയായി ഭാരതിയർ അഭിമാനം കൊള്ളുന്നതാണ്‌ ഉചിതം. മതം ഏതും ആയികൊള്ളട്ടെ. അൽഫൊൻസാമ്മയുടെ കാനോനയിസേഷൻ വീഷിച്ചവർ ഒരു കാര്യം ശ്രദ്ധിച്ചുകാണൂം. അവൈടെ ഉയർന്ന പതാകകൾ ഭാരതകത്തോലിക്കാസഭയുടെയോ അൽഫോൻസാമ്മ അംഗമായ സന്യാസവിഭാഗത്തിന്റേയോ അല്ല, ഇന്ത്യയുടെ ദേശിയപതാകയാണ്‌. കാരണം അവർ ഇന്ത്യാക്കാരി ആണ്‌. അതുപോലെ സ്വാമി വിവേകാനന്ദൻ ചിക്കാഗോയിലും മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിലും ആദരിക്കപ്പെട്ടത്‌ വെറും ഒരു മതത്തിന്റെ പേരിൽ എന്നതിനേക്കാൾ ഉപരി ഭാരതിയർ എന്ന നിലയിലാണ്‌. അതിൽ നമുക്ക്‌ അഭിമാനിക്കാം.

മദർ തെരേസായുടെ അതുരസേവനം തീർച്ചയായും വിലമതിക്കപ്പെട്ടതാണ്‌.ആത്മീയതയിലും അവർ മുൻപന്തിയിൽ തന്നെ ആയിരുന്നു. അവർ വിശുദ്ധയായി അംഗീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

വിശുദ്ധർ എന്നു പറഞ്ഞാൽ ദൈവം എന്നല്ല അർത്ഥം എന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു.വിശുദ്ധാരെ ആദരിക്കാം അവരുടെ ജീവിതം മാതൃകയാക്കാം എന്നല്ലാതെ അവർക്ക്‌ അമിത പ്രാധാന്യം നൽകണം എന്നും അവരോട്‌ നിശ്ചയമായും പ്രാർത്ഥിക്കണം എന്നും സഭ ആരേയും നിർബന്ധിക്കാറില്ല. ദൈവാരാധനയാണ്‌ പ്രധാനം.

നമ്മിൽ പലരും പല വിഷമകാര്യങ്ങളും അലട്ടുമ്പോൾ നമുക്ക്‌ പ്രിയപ്പെട്ടവരോടും മുതിർന്നവരോടും നമുക്ക്‌ വേണ്ടി കൂടി പ്രാർത്ഥിക്കാൻ അപേക്ഷിക്കാറില്ലേ? വിശുദ്ധരോടുള്ള പ്രാർത്ഥന ശ്രദ്ധിക്കുക, നിങ്ങൾ ഞങ്ങൾക്കായി ദൈവത്തോട്‌ അപേക്ഷിക്കണമേ എന്നാണ്‌ പറയാറ്‌. അല്ലാതെ നിങ്ങൾ ഞങ്ങൾക്കായി ഒരു കാര്യം സ്വന്തമായി നടത്തിത്തരണം എന്നല്ല. ഇത്‌ ഓരോരുത്തോരുടെയും പാരമ്പര്യത്തിന്റേയും വിശ്വാസത്തിന്റേയും കാര്യമാണ്‌. വിശുദ്ധർ ദൈവേഷ്ടം നിറവേറ്റിയവർ ആയതിനാൽ ദൈവം അവരോട്‌ കൂടുതൽ കാരുണ്യം കാണിക്കും എന്നുള്ള വിശ്വാസമാണ്‌ ഇതിന്‌ ആധാരം.

പതിനായിരക്കണക്കിന്‌ വിശുദ്ധർ ഉണ്ട്‌ എന്നത്‌ അത്രയധികമാണോ? കോടാനുകോടി പാപികളാണുള്ളത്‌. എല്ലാവരും വിശുദ്ധാരാവാൻ ശ്രമിക്കുകയും നിർമ്മലമായ മാനസ്സം ഉള്ളവരാവുകയും ചെയ്താൽ ഈ ലോകജീവിതം എത്ര സുന്ദരമായേനെ.

സുഹൃത്തിന്‌ എല്ലാവിധ നന്മകളും ആശംസിക്കുന്നു.

മൃദുല്‍രാജ് said...

ഇന്ന് ജീവിച്ചിരിക്കുന്ന അമൃതാനന്ദമയിയെയോ, നാളെ മരിച്ചു കഴിഞ്ഞോ അവരെ ഹിന്ദുക്കള്‍ എല്ലാം കൂടി ഒരു വിശുദ്ധയായി പ്രഖ്യാപിച്ചാല്‍ എത്ര കത്തോലിക്കര്‍ അല്ലെങ്കില്‍ കൃസ്ത്യന്‍സ് അതില്‍ അഭിമാനിക്കും സുഹൃത്തേ?

ഭാരതീയന്‍ ആണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരേയും ഞാന്‍ സ്നേഹിക്കുന്നു. അതിന് എനിക്ക് മതത്തിന്റെ മതില്‍ കെട്ടുകള്‍ ആവശ്യമില്ല. എല്ലാ മതത്തിലേയും ആള്‍ക്കാര്‍ എനിക്ക് സുഹൃത്തുക്കളായുണ്ട്.

പിന്നെ, ഒരു മത ചടങ്ങിന് ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു പക്ഷേ അത് ആവിടെ എത്തിയവരുടെ ഐഡന്റിറ്റി വെളിവാക്കാന്‍ ആയിരിക്കും.

ഇന്ന് സുഹൃത്ത് വായിച്ചു കാണൂം. ഒരു ബേക്കറിക്കാരന്‍ അല്‍ഫോണ്‍സാമ്മയുടെ പടം വച്ച് കേക്ക് ഉണ്ടാക്കിയിരിക്കുന്നു. അത് കാണാന്‍ നൂറു കണക്കിന് ആള്‍ക്കാര്‍ വരുന്നത്രേ.. അതേ. .അല്‍ഫോണ്‍സാമ്മയെ കച്ചവടത്തിന് എത്തിച്ചു കഴിഞ്ഞു.

മൃദുല്‍രാജ് said...

ഒന്നു കൂടി.. ഞാന്‍ ഈ പോസ്റ്റ് ഇട്ടത് റോബിന്റെ പോസ്റ്റിന് മറുപടി ആയിട്ടാണ്. അങ്ങേര് പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ തിരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് പതിവ് എന്ന് തോന്നിയതിനാല്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റാക്കിയത്.

PIN said...

പ്രിയ സുഹൃത്തെ,
അമൃതാനന്ദമയിയെ ആദരിക്കുകയാണെങ്കിൽ കേരളിയരായനമുക്ക്‌ കൂടുതൽ അഭിമാനിക്കാൻ ആകും. ഏതെങ്കിലും മതത്തിലൂള്ളവർമാത്രം അതിന്റെ പേരിൽ വിട്ടുനിൽക്കുന്നത്‌ സങ്കുചിതാമനോഭാവം ആണ്‌. ഈ അടുത്ത ഇടെ ഒരു ബിഷപ്പ്‌ അമൃതാനന്ദമയിയെ സന്ദർശിച്ച്‌ അവർ ചെയ്തുവരുന്ന സത്കർമ്മങ്ങളുടെ പേരിൽ അഭിനന്ദിച്ചിരുന്നു.ഇതുപോലെയുള്ള കാര്യങ്ങൾ വളരെ നല്ലതാണ്‌.


വ്യാപാരം നടത്തുന്ന ആൾ എപ്പോഴും കൂടുതൽ ലാഭമാണ്‌ പ്രതീക്ഷിക്കുന്നത്‌. അൽപം കലാബോധവും കൂടി ചേർന്നപ്പോൾ ആ ബേക്കറിക്കാരൻ അതുപോലെ ഒരു കേക്ക്‌ ഉണ്ടാക്കിയതിൽ തെറ്റുപറയാൻ ആകുമോ? നമ്മുടേത്‌ ഒരു ജനാധിപത്യരാജ്യമാണ്‌. വ്യക്തിക്കോ സമൂഹത്തിനോ ദോഷം ഉണ്ടാക്കാത്തകാര്യങ്ങൾ ചെയ്യാൻ ഏവർക്കും സ്വാതന്ത്ര്യം ഉണ്ട്‌. മാർക്കറ്റിൽ മറ്റനേകം കേക്കുകൾ ഉള്ളതിനാലും ആ കേക്കുതന്നെ എല്ലാവരും പോയിവാങ്ങണം എന്ന് യാതൊരു വിതത്തിലുള്ള നിർബന്ധിത വ്യവസ്ഥിതിയും നിലവിൽ ഇല്ലാത്തതിനാലും അതൊരു കുറ്റമായി കാണുവാൻ ആവില്ല.

കുശുബു എന്ന നടിയുടെ പേരിൽ വളരെ പ്രശസ്തമായ ഇഡലി നമ്മുടെ പലഹോട്ടലുകളും വിൽക്കുന്നുണ്ട്‌. അമിതാബച്ചന്റേയും ഷാരൂഖാന്റേയും പേരിൽ സുഗന്ധ ലേപനങ്ങളും മാർക്കറ്റിലുണ്ട്‌. സിൽക്ക്‌ സ്മിത കടിച്ച ആപ്പിളിന്റെ കഷണം ഒന്നരലക്ഷം രൂപയ്ക്കാണ്‌ വിറ്റുപോയത്‌. ഇവയൊക്കെ തന്നെയും മേൽപറഞ്ഞ കാരണത്താൽ കുറ്റം ആരോപിക്കാൻ ആവില്ല. ഇവയൊന്നും ആരുടെയും മൗലികമായ അവകാശങ്ങളെ ഹനിക്കുന്നില്ല.

മതവും രാഷ്ട്രീയവും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമായി ഇരിക്കുന്നതാണ്‌ നല്ലത്‌. ആർക്കും ദ്രോഹം വരാത്തരീതിയിൽ അത്‌ പാലിക്കാൻ ഏവരും ശ്രദിക്കണം. ഏതെങ്കിലും വിധത്തിൽ അത്‌ ജനങ്ങൾക്ക്‌ ദോഷം ഉണ്ടാക്കുന്നു എങ്കിൽ വിമർശിക്കുകയും തിരുത്തുകയും വേണം. സതി, നരബലി തുടങ്ങിയ മതകാര്യങ്ങൾ ഇക്കാരണത്താൽ നിയമം മൂലം നമ്മുടെ നാട്ടിൽ നിരോദിച്ചിട്ടുണ്ട്‌.


നാം ഉൾപ്പെടുന്ന പുതു തലമുറ പോലും രാജ്യപുരോഗതിക്ക്‌ തടസ്സമായി നില്ല്ക്കുന്ന അനേകം കാര്യങ്ങളെ വിമർശിക്കാറെ ഇല്ല. കയിക്കൂലിയും കരിഞ്ചന്തയും,അനീതിയും അക്രമവും, തൊഴിലില്ലായ്മയും ഒക്കെ അതിനാൽ നമ്മുടെ നാട്ടിൽ അനുദിനം വർദ്ധിച്ചുവരുന്നു. യുവജനങ്ങൾ ഈ വക കാര്യങ്ങളിലേയ്ക്ക്‌ ശ്രദതിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

മൃദുല്‍രാജ് said...

ആരും വിട്ട് നില്‍ക്കണമെന്നോ എതിര്‍ക്കണം എന്നോ അല്ല ഞാന്‍ ഉദ്ദേശിച്ചത്. ഈ ചെയ്തതെല്ലാം ഒരു മത വിഭാഗത്തിന്റെ മാത്രം കാര്യമാണ്, അതില്‍ മറ്റുള്ളവര്‍ക്ക് അഭിമാനിക്കേണ്ട ഒന്നും ഇല്ല, അതു തന്നെയാണ് ഇപ്പോഴും ഞാന്‍ പറയുന്നത്. കേരളത്തിലോ കത്തോലിക്കര്‍ ധാരാളമുള്ള സ്ഥലങ്ങളിലോ അല്ലാതെ എത്ര ഭാരതീയര്‍ക്ക് ഇപ്പോള്‍ നടന്ന ചടങ്ങിനെ പറ്റി അറിവ് കാണും? ആത്മാര്‍ത്ഥമായി ചിന്തിക്കൂ.

കേരളാ കോണ്‍ഗ്രസിന്റെ ഒരു പൊതു ചടങ്ങ് പോലെ അല്ലായിരുന്നോ മാണി വേദിയില്‍ നിന്നത്? അദ്ദേഹമാണോ അല്‍മായരില്‍ പ്രമുഖന്‍? ഇതൊക്കെ ആരുടേയും മതവികാരത്തില്‍ കൊളുത്തി പിടിക്കാന്‍ പറയുന്നതല്ല. ചില കാര്യങ്ങള്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നതാണ്.

ഒരു ഹിന്ദുവായ ഞാന്‍ ഹിന്ദു മതതിലെ ഒരു ആള്‍ദൈവങ്ങളേയും ഇഷ്ടപ്പെടുന്നില്ല. ചന്ദ്രനേയും സൂര്യനേയും ഹനുമാനേയും ദൈവമായി അംഗീകരിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു പ്രപഞ്ചശക്തി എന്നൊന്ന് ഉണ്ടെന്ന് പാതി വിശ്വസിക്കുന്നുവെങ്കിലും അതിലും പൂര്‍ണ്ണമായി വിശ്വാസമില്ല, കാരണം ഒരു തെളിവും ഇല്ല എന്നത് തന്നെ. പിന്നെങ്ങനെ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കാന്‍ വിശുദ്ധര്‍ ഉണ്ടാകും , അവരെ കണ്ടു പിടിക്കാന്‍ പല കടമ്പകള്‍ ഉണ്ട് എന്നൊക്കെ വിശ്വസിക്കുന്നത്? വത്തിക്കാന്‍ തെരെഞ്ഞെടുക്കുന്നവര്‍ മാത്രമേ ദൈവത്തിന് പ്രിയപ്പെട്ടവര്‍ ആകൂ എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും?

നമുക്കു ചുറ്റും അവരേക്കാള്‍ വിശുദ്ധരായവര്‍ ധാരാളം ഉണ്ട്. അശരണര്‍ക്ക് സഹായമാകുന്നവര്‍. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സഹനങ്ങള്‍ നടത്തിയവര്‍, ജീവിതം മാറ്റി വച്ചവര്‍. മഹാത്മാഗാന്ധി, ആചാര്യ വിനോവഭാവേ, ബാബ ആംതേ, മദര്‍ തെരേസ തുടങ്ങി കോട്ടയത്തുള്ള നവജീവന്‍ ട്രസ്റ്റ് നടത്തുന്ന പി.യു തോമസ് വരെ എന്റെ മുമ്പില്‍ വിശുദ്ധര്‍ ആണ്.

ഇതൊക്കെയാണ് എന്റെ കാഴ്ച്കപ്പാട്. രോഗബാധിതയായ ഒരു കന്യാസ്ത്രീ തന്റെ രോഗപീഢക്കിടയിലും പ്രാര്‍ത്ഥനയില്‍ ജീവിച്ചു എന്നത് മാത്രം കൊണ്ട് അവരുടെ ജീവിതം വിശുദ്ധമായിരുന്നു എന്ന് കരുതാന്‍ മാത്രം എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല എന്ന് തന്നെ കൂട്ടിക്കോളൂ. "മരണമേ തരണമേ" എന്ന് പ്രാര്‍ത്ഥിക്കാതെ രോഗ ബാധയില്‍ നിന്ന് കര കയറ്റണമേ എന്ന് എന്തു കൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചില്ല എന്നത് അത്ഭുതം ഉളവാക്കുന്നു. എങ്കില്‍ അവര്‍ക്ക് കൂടുതല്‍ കാലം ആതുരസേവനം നടത്താമായിരുന്നല്ലോ.

എന്തെങ്കിലുമാകട്ടെ,,, വിശ്വാസികള്‍ വിശ്വസിക്കൂ.. അല്പോന്‍സാമ്മയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ രോഗം ഭേദമാകും എന്ന് കരുതി മരുന്ന് കഴിക്കാതിരിക്കരുതെന്നു മാത്രം.ഒന്നു കൂടി. മരുന്ന് കഴിച്ച് രോഗം ഭേദമായ ശേഷം ന്യൂസ് പേപ്പറില്‍ "ഉപകാര സ്മരണ" ഇടാതിരിക്കാന്‍ ശ്രമിക്കുക.

The Common Man | പ്രാരബ്ധം said...

1986-ല്‍ വി.അല്‍ഫോന്‍സാമ്മയെയും, വാ.ഏലിയാസച്ചനെയും വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങ്‌ കോട്ടയത്തു വെച്ചു നടന്നപ്പോള്‍, അത്‌ കത്തോലിക്കാസഭയുടെ ഒരു സ്വകാര്യ ചടങ്ങു മാതമായിരുന്നെങ്കില്‍ കൂടിയും, കേരളത്തിലെ ജനങ്ങള്‍ അതിനു നല്‍കിയ പ്രാധാന്യം വളരെ വലുതായിരുന്നു എന്നു അക്കാലത്തെ പത്രങ്ങളും, ആ ചടങ്ങില്‍ പങ്കെടുത്തവരുടെ അനുഭങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഇന്നു താങ്കളടക്കം , ഇതു സഭയുടെ ഒരു പബ്ലിസിറ്റി സ്റ്റണ്ടായി കാണുന്നവരില്‍ ഭൂരിഭാഗവും, ഇതെല്ലാം അടുത്തയിടെ തട്ടിക്കൂട്ടിയ ഒരു എടപാടായാണ്‌ കാണുന്നത്‌. അതു അറിവില്ലായ്മയാണ്‌.

കഴിയുമെങ്കില്‍ ഇതൊന്നു വായിക്കുക

വി.അല്‍ഫോന്‍സാമ്മയുടെ മഹത്വീകരണം ഒരു കേരള സര്‍ക്കാര്‍ പരിപാടിയായിരുന്നില്ല. അതു കത്തോലിക്കാ സഭയുടെ മാത്രം ഒരു ചടങ്ങായിരുന്നു. രണ്ടായിരം കൊല്ലത്തെ സഭയുടെ ചരിത്രത്തില്‍, ഇത്തരം ഒരു ബഹുമതി ഒരു ഭാരതീയനു കൈ വരുമ്പോള്‍ അതിനു എത്ര മാത്രം പ്രാധാന്യം ഉണ്ടെന്ന്‌ അറിയാവുന്നവര്‍ക്കറിയാം. അവരു ശ്രദ്ധിച്ചോട്ടെ.

മൃദുല്‍രാജ് said...

1986-ല്‍ ആ പരിപാടി നടക്കുമ്പോള്‍ ജോസ് ജോസഫ് ചെറിയ കുട്ടി അല്ലായിരുന്നോ? ഒരു രണ്ടോ മൂന്നോ വയസ്സ് കാണും അല്ലേ? പക്ഷേ ഞാന്‍ അന്ന് കോട്ടയത്ത് തന്നെ ഉണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്നു. അതും കഴിഞ്ഞാണ് മലബാറിലേക്ക് കുടിയേറിയത്. മെഡിക്കല്‍ കോളജില്‍ ഗ്രൗണ്ട് ഉണ്ടാക്കി അവിടെ നിന്ന് മാര്‍പ്പാപ്പ നാഗമ്പടം സ്റ്റേഡിയത്തില്‍ വന്നത് ഇന്നുമെനിക്ക് നല്ല് ഓര്‍മയുണ്ട്. അതിന് പ്രാധാന്യം കിട്ടിയത് മാര്‍പ്പാപ്പ വന്നു എന്നതു കൊണ്ട് മാത്രമാണ്. ആ ചടങ്ങ് വത്തിക്കാനില്‍ നടന്നിരുന്നു എങ്കില്‍, ഒന്നാലോച്കിച്ചു നോക്കൂ..

അന്ന് വാഴ്തപ്പെട്ടവനായ ചാവറ അച്ചന്‍ ഇതു വരെ വിശുദ്ധന്‍ ആയില്ലല്ലോ. പിന്നെ ഒരു കുട്ടിയുടെ കാല്‍ സൗഖ്യമാക്കി എന്ന വിശ്വാസത്തില്‍ അല്‍ഫോണ്‍സാമ്മ എങ്ങനെ ഇത്ര പെട്ടെന്ന് വിശുദ്ധ ആയി എന്നതാണ് മനസ്സിലാകാത്തത്. അതൊക്കെ വിശ്വാസികളുടെ കാര്യം... എനിക്കെന്ത്. ഞാന്‍ പോസ്റ്റ് ഇട്ടത് റോബിന്റെ ആ കണ്‍റ്റു പിടുത്തത്തിന്റെ മറുപടി ആയിട്ടായിരുന്നു. ഒരു ഡയറി കിട്ടിയ കഥ....

The Common Man | പ്രാരബ്ധം said...

ആ പറഞ്ഞതു ശരിയാ.... എനിക്കന്നു കഷ്ടിച്ചു രണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു കൊടിയും വീശി ഞാനും അന്നു കുമാരനല്ലൂര്‍ കവലയില്‍ ഉണ്ടായിരുന്നു. അമ്മേടെ കയ്യില്‍.

പക്ഷേ ആ ചടങ്ങു വത്തികാനില്‍ നടന്നിരിന്നെങ്കില്‍ എന്താകുമായിരുന്നു എന്നാലോചിച്ചു നോക്കനൊന്നുമില്ല, അതു ഇതേ പ്രാധാന്യത്തോടെ ശ്രദ്ധിക്കപ്പെട്ടേനേ. ഇല്ല എന്നു താങ്കള്‍ക്കു തോന്നുന്നെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല, കാരണം ചൂണ്ടിക്കാണിക്കാന്‍ ഇതിനു മുമ്പ്‌ ഇങ്ങനെ ഒരു ചടങ്ങുണ്ടായിട്ടില്ല.

"പിന്നെ ഒരു കുട്ടിയുടെ കാല്‍ സൗഖ്യമാക്കി എന്ന വിശ്വാസത്തില്‍ അല്‍ഫോണ്‍സാമ്മ എങ്ങനെ ഇത്ര പെട്ടെന്ന് വിശുദ്ധ ആയി എന്നതാണ് മനസ്സിലാകാത്തത്."

സുഹൃത്തേ,

നാമകരണ നടപടികള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. അതിന്‍പ്രകാരമാണ്‌ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതും, ചാവറയച്ചന്റെ നാമകരണ നടപടികള്‍ ഇപ്പോഴും തുടരുന്നതും. ഇതിനകത്തു എന്താണ്‌ ഇതിനുംമാത്രം മനസ്സിലാകാനുള്ളത്‌?

കൃഷ്‌ണ.തൃഷ്‌ണ said...

നമ്മള്‍‌ മനുഷ്യര്‍‌, കേവല വിഗ്രഹങ്ങള്‍‌ ഉണ്ടാക്കുന്നവര്‍‌- ഇതു പറഞ്ഞത്‌ നീത്‌ഷേയാണ്. ഇന്നത്തെ തലമുറ ഉണ്ടാക്കുന്ന വിഗ്രഹങ്ങള്‍‌ വരും‌ തലമുറ പുതിയ വിഗ്രഹങ്ങള്‍‌ക്കായി തകര്‍‌ക്കുമെന്നും‌ അദ്ദേഹം‌ പറഞ്ഞു. പക്ഷേ നമ്മള്‍‌, ഭാരതീയര്‍‌ പ്രത്യേകിച്ചും‌ വിഗ്രഹങ്ങളെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. പുതിയ തലമുറ പഴയതിനെ ഉടക്കുന്നുമില്ല..നവോത്ഥാനത്തിന്റെ നവീന ആശയങ്ങളിലൂടെ മനുഷ്യനെ വാഴ്ത്തിയ, നീയാണു ദൈവമെന്നു കണ്ണാടിയില്‍‌ നോക്കി തിരിച്ചറിയാ‍ന്‍‌ പറഞ്ഞ നാരായണഗുരു കവലകളിലും‌ കെട്ടിടങ്ങളിലും‌ കണ്ണാടിക്കകത്ത് സിമിന്റു കഷണമായിരിക്കുന്നതു കാണുമ്പോള്‍ ഈ പഠിച്ചതൊക്കെ വെറുതെയായല്ലോ എന്നു തോന്നിപ്പിക്കാറുണ്ട്. നാളെ അമ്മമാരും‌ ബാബ്മാരും‌ ഇതുപോലെ വിഗ്രഹങ്ങളാകും‌. ഹിന്ദുമതത്തില്‍‌ ഇതുപോലെ അധികാരത്തിന്റെ ഒരു "one man, one authority" സെറ്റപ്പ് ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം‌ വാഴ്ത്തപ്പെട്ടവരുണ്ടാകുമായിരുന്നു. വാഹനങ്ങള്‍‌ക്കു വഴി തടയും‌ വിധം‌ അവരുടെ വിഗ്രഹങ്ങള്‍‌ വഴിയോരങ്ങളില്‍‌ കാണുമായിരുന്നു...അല്‍‌പം‌ നന്‍‌മയിലൂടെ മനുഷ്യനെ സേവിച്ചതിനും‌, അവരെ പ്രബുദ്ധരക്കിയതിനും‌ ഇതിനേക്കാളേറെ വലിയ ശിക്ഷ അവര്‍ക്കു എന്തു കിട്ടാനാണ്..‌

PIN said...

പ്രിയ സുഹൃത്തെ,

നിങ്ങൾ കോട്ടയത്തുകാരൻ ആണെന്നറിഞ്ഞത്തിൽ സന്തോഷം. ഈ ഞാനും കോട്ടയംകാരൻ തന്നെ. ഇവിടെ ബ്ലോഗിൽ മറ്റ്‌ കോട്ടയം കാരെ ഒന്നും കണ്ടുമുട്ടിയില്ല.

മാർപ്പാപ്പ വന്ന സമയത്ത്‌ ഞാൻ നാലിലോ മറ്റോ പഠിക്കുകയായിരുന്നു. എങ്കിലും അതൊക്കെ ഓർമ്മയുണ്ട്‌.

പരിചയപ്പെടാൻ കഴിഞ്ഞതിൽ നന്ദി...
എല്ലാവിധ ആശംസകളും...

മൃദുല്‍രാജ് said...

കോട്ടയംകാരുടെ ഒരു ചെറിയ ലിസ്റ്റ്

സെബിന്‍ എബ്രഹാം
അനൂപ് കോതനല്ലൂര്‍,
ജൊസ് ജോസെഫ് (പ്രാരബ്ദം)
സപ്ന അനു ജോര്‍ജ്
അനില്‍ശ്രീ
ലതി
അനില്‍ ഐക്കര

ഇനിയുമുണ്ട്.. ഓര്‍ക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം.